വെല്ലൂരിലെ ആശുപത്രിയില്‍ ഞാന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചത്. ആശുപത്രിയില്‍ നിന്ന് സംസാരിച്ചു പിരിയുമ്പോള്‍, നിയമസഭയുടെ ബജറ്റ് സമ്മേളനമാകുമ്പോഴേക്ക് ചികിത്സ പൂര്‍ത്തിയാക്കി തിരിച്ചെത്താനാവുമെന്ന ആത്മവിശ്വാസമാണ് പി ടി പ്രകടിപ്പിച്ചത്. ബജറ്റ് സമ്മേളനത്തില്‍ സഭയിലെത്താമെന്ന പ്രത്യാശയോടെ പിരിഞ്ഞ് ഇത്ര പെട്ടെന്ന് ഈ വിയോഗവാര്‍ത്തയുണ്ടാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചതല്ല. അദ്ദേഹത്തിന് രോഗബാധയുണ്ടായത് മുതല്‍, ആദ്യം മുംബൈയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് വെല്ലൂര്‍ ആശുപത്രിയിലേക്ക് കൊണ്ടുവരികയുമൊക്കെ ചെയ്തപ്പോള്‍ ഓരോ ഘട്ടത്തിലും അദ്ദേഹവുമായും കുടുംബാംഗങ്ങളുമായും നിരന്തരം ബന്ധപ്പെട്ട് ഞാന്‍ രോഗവിവരങ്ങള്‍ അന്വേഷിച്ചുകൊണ്ടിരുന്നു. ആശുപത്രിയില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചതിനു ശേഷം മിനിയാന്ന് വൈകിട്ടും ഞാന്‍ അദ്ദേഹത്തിന്റെ ഭാര്യയെ വിളിച്ച് ആരോഗ്യസ്ഥിതിയെക്കുറിച്ച് സംസാരിച്ചിരുന്നു. പുരോഗതിയുണ്ട് എന്നാണ് അദ്ദേഹത്തിന്റെ ഭാര്യ അറിയിച്ചത്. അതുകൊണ്ടുതന്നെ അദ്ദേഹം എത്രയും പെട്ടെന്ന് സുഖം പ്രാപിച്ച് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഞങ്ങളെല്ലാം. എന്നാല്‍ അതെല്ലാം ഇപ്പോള്‍ അസ്ഥാനത്തായിരിക്കയാണ്.
പി. ടി. തോമസിന്റെ പേര് ആദ്യം കേള്‍ക്കുന്നത്
ഞാനൊരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ്. അദ്ദേഹം അന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് ആയിരുന്നു. ഞാന്‍ ഒരു എസ്എഫ്‌ഐ പ്രവര്‍ത്തകനും. പിന്നീട് പി ടി തോമസ് എന്ന രാഷ്ട്രീയ പ്രവര്‍ത്തകന്റെ വളര്‍ച്ച ദൂരെനിന്ന് ഞാന്‍ കണ്ടിട്ടുണ്ട്. അതിനുശേഷം പാര്‍ലമെന്റില്‍ ഒരുമിച്ച് അഞ്ചു വര്‍ഷം സഹപ്രവര്‍ത്തകരായിരുന്നു. പാര്‍ലമെന്റിലെ പ്രവര്‍ത്തനത്തിന് ശേഷം കഴിഞ്ഞ ഏതാനും മാസങ്ങളായി നിയമസഭയിലും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടി.