Professional Documents
Culture Documents
രൺജിത്ത് എം.ആർ
യാന്ത്രികത
ചെയ്തുകൊണ്ടിരുന്ന കാര്യങ്ങൾ ഫലം തരുന്നില്ലെന്നറിഞ്ഞിട്ടും അതുതന്നെ വീണ്ടും വീണ്ടും
ചെയ്യുവാനുള്ള പ്രവണതയാണ് യാന്ത്രികത. അർത്ഥം അറിയാതെയുള്ള ആചരണങ്ങൾ
യാന്ത്രികമായ ക്രിയകളാണ്. മനുഷ്യബന്ധങ്ങളിൽ ഏറ്റവും കൂടുതൽ വിടവുകൾ സൃഷ്ടിക്കുന്നത്
യാന്ത്രികമായ, മനസ്സറിയാതെയുള്ള ഇടപെടലുകളാണ്. ആത്മീയ യാത്രയിൽ ഒപ്പം നീന്തുന്ന
മറ്റൊരു മുതലയാണിത്. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ദമ്പതിക്രിയ യാന്ത്രികതയിലേക്ക്
കൂപ്പുകുത്തുമ്പോൾ വിരസത മാറ്റുവാൻ പുതു മേച്ചിൽപ്പുറങ്ങൾ തേടുന്ന കാഴ്ചകൾ സമൂഹത്തിൽ
ഒട്ടേറെയുണ്ട്. ഈ മേച്ചിൽപുറങ്ങൾ ചിലർക്ക് മദ്യശാലകളാണ്, മറ്റുചിലർക്ക് വിവാഹേതര
ബന്ധങ്ങളാണെങ്കിൽ വേറെ ചിലർ ചെന്നെത്തുന്നത് ആത്മീയ താവളങ്ങളിൽ ആണ്.
മനുഷ്യബന്ധങ്ങൾ ഏറ്റവും കൂടുതൽ ഉലയ്ക്കുന്ന ഒരു മനോഭാവമാണ് യാന്ത്രികത
പ്രതികരണാത്മകത
മറ്റൊരാളിന്റെ പെരുമാറ്റം എന്റെ പെരുമാറ്റത്തെ നിയന്ത്രിക്കുന്ന അവസ്ഥയാണ്
പ്രതികരണാത്മകത. എന്നോട് നന്നായി പെരുമാറുന്നവരോട് നന്നായി പെരുമാറുകയും, എന്നോട്
മോശമായി പെരുമാറുന്നവരോട് മോശമായി മാത്രം പെരുമാറുകയും ചെയ്യുന്ന ബാലിശമായ
മാനസികാവസ്ഥയാണിത്. ആഗോള തലത്തിൽ അരങ്ങേറുന്ന പ്രതികരണാത്മകതയുടെ
പരിണതഫലമാണ് ആയുധപ്പന്തയം എന്ന വികല യാഥാർഥ്യം. ജീവൻ പോയാലും വേണ്ടില്ല
എൻറെ രീതികൾ കൈവെടിയില്ല എന്നുള്ള മർക്കടമുഷ്ടി ബലമായി തുറന്നു നോക്കിയാൽ
പലപ്പോഴും കാണുക പ്രതികരണാത്മകതയുടെ ഉണങ്ങിയ വിത്തുകളായിരിക്കും. അനാവശ്യ
ചിന്തകളായി വളർന്ന് ‘’വിവേകചൂഢാമണി’’ പൂർണ്ണമായും മറച്ചുകളയുന്ന കളകളുടെ രൂപത്തിൽ
വളരുന്നത് പ്രതികരണാന്മകതയുടെ വിഷവിത്തുകളാണ്.
കുറ്റപ്പെടുത്തൽ
താൻ അനുഭവിക്കുന്ന പ്രശ്നങ്ങളുടെ ഉത്തരവാദികൾ മറ്റുള്ളവരാണ് എന്നുള്ള മാനസിക
ഭാവത്തിൽ നിന്നാണ് കുറ്റപ്പെടുത്തൽ ഉണ്ടാകുന്നത്. യാത്രകളിൽ എന്നെ തടയാൻ ശ്രമിക്കുന്നത്
മറ്റുള്ളവരുടെ മമതാബോധം ആണ് എന്ന വിരൽചൂണ്ടലും കുറ്റപ്പെടുത്തൽ തന്നെയാണ്.
അച്ഛനിലും, അമ്മയിലും, അധ്യാപകരിലും ഗുരുക്കന്മാരിലുമൊക്കെ കുറ്റം കണ്ടെത്തി
ഉത്തരവാദിത്വങ്ങളിൽ നിന്ന് സൗകര്യപൂർവം മാറി നിൽക്കാനുള്ള എൻറെ മനസ്സിന്റെ
പ്രവണതയാണ് കുറ്റപ്പെടുത്തൽ. താൻ കൈവരിച്ചനേട്ടങ്ങളിലുള്ള മമതാബോധവും അഹം
ഭാവവും ഈ മാനസികാവസ്ഥയുടെ ലക്ഷണങ്ങളാണ്.
ലക്ഷ്യക്കേട്
കൃത്യമായി ലക്ഷ്യമില്ലാത്ത യാത്രയാണ് ഇത്. തേളു കുത്തിയ കുരങ്ങനെ പോലെ ഒരു കൊമ്പിൽ
നിന്ന് മറ്റൊരു കൊമ്പിലേക്ക് ചാടി ചാടി നടക്കലാണ് ഇതിൻറെ പ്രധാന ലക്ഷണം. എണ്ണ പുരട്ടിയ
വാഴത്തടയിൽ കയറാൻ ശ്രമിക്കുന്ന കുരങ്ങനെ പോലെയാണ് മനസ്സ് ഈ അവസ്ഥയിൽ -
രണ്ടടി മുന്നോട്ടു കേറുമ്പോൾ മൂന്നടി താഴേക്ക് ഇറങ്ങും. സ്വധർമ്മം എന്ന സങ്കല്പവുമായി ഇത്
വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നു. ശ്രേയസ്സിന്റെ മാർഗം വെടിഞ്ഞുകൊണ്ട് പ്രേയസ്സിന്റെ
മാർഗത്തിൽ ചരിക്കുന്നത് ലക്ഷ്യക്കേട്‌ഉള്ളതുകൊണ്ടാണ്. സ്വധർമ്മം തിരിച്ചറിഞ്ഞ ഒരാൾക്കു
മാത്രമേ കൃത്യമായ ലക്ഷ്യം ഉണ്ടാവുകയുള്ളൂ, അങ്ങനെയല്ലാത്തവർ ഭയാവഹമായ
പരധർമ്മത്തിന്റെ പുറകെ പോയി അസന്തുഷ്ടിയുടെ ചുഴികളിൽ കറങ്ങി
തിരിഞ്ഞുകൊണ്ടേയിരിക്കും.
ആശയങ്ങൾക്ക് കടപ്പാട് :
1. ഡോ. സിദ്ധാർത്ഥൻ, ഡയറക്ടർ, അരബിന്ദോ ഇൻസ്റ്റിട്യൂട്ട് ഓഫ് തെറാപ്യൂട്ടിക്
സൈക്കോളജി.
2. ശ്രീ. ആര്യ ഭീഷ്മ.
3. ശ്രീ. അരുൺ പ്രഭാകരൻ, ഗായത്രി ഗുരുകുലം.