ഇന്ത്യൻ ദാർശനികനായ ഓഷോ സ്ത്രീയെപ്പറ്റിയുള്ള തന്റെ ചിന്തകൾ
‘സ്ത്രീ’ എന്ന പുസ്തകത്തിൽ അവതരിപ്പിക്കുന്നു. വ്യക്തി എന്ന നിലയിൽ സ്ത്രീയെ പ്പറ്റിയും അവളുടെ സ്വത്വത്തെപ്പറ്റിയുമുള്ള ഓഷോയുടെ ചിന്തകൾക്ക് ആധുനികസമൂഹത്തിൽ വളരെ പ്രാധാന്യമുണ്ട്. കുടുംബം ,വിവാഹം ,മാതൃത്വം, ജനനനിയന്ത്രണം,സർഗാത്മകത തുടങ്ങിയവയെപ്പറ്റിയുള്ള ഓഷോയുടെ കാഴ്ചപ്പാടുകൾ വിശകലനം ചെയ്യുകയാണിവിടെ.
പുരുഷനും സ്ത്രീയും തമ്മിലുള്ള വ്യത്യാസങ്ങൾ ആയിരക്കണക്കിന്
വർഷങ്ങളായുള്ള കണ്ടീഷനിംഗ് കാരണമാണെന്ന് ഓഷോ പറയുന്നു. സ്ത്രീ ജന്മം നൽകാൻ കഴിവുള്ളവളാണ്. പുരുഷനതിനാവില്ല. ജൈവപരമായ ഈ വ്യത്യാസം പുരുഷൻ ചൂഷണം ചെയ്യുകയാണ് ചെയ്തത്. എന്നാൽ യഥാർത്ഥമായി പുരുഷനിൽ നിന്നും സ്ത്രീ വ്യത്യസ്തമാകുന്നത് മറ്റു ചില കാര്യങ്ങൾ കൊണ്ടാണ്. സ്നേഹിക്കാനുള്ള കഴിവ് സ്ത്രീക്ക് പുരുഷനേക്കാൾ കൂടുതലാണ്. അത് ആന്തരികമായ വ്യത്യാസമാണ്.സ്ത്രീ ഒരു പ്രണയം കൊണ്ടുതന്നെ സംതൃപ്തയാണ്. സ്ത്രീ പുരുഷന്റെ ശരീരമല്ല മറിച്ച് ആന്തരിക ഗുണങ്ങളെയാണ് നോക്കുന്നത്. ലൈംഗികതയുടെ കാര്യത്തിൽ പുരുഷൻ വളരെ ബലഹീനാണ്. സ്ത്രീ പുരുഷനേക്കാൾ സുഘടിതയാണ്. കൂടുതൽ സമചിത്തയാണ്.കൂടുതൽ ക്ഷമാശീലയാണ്. കാത്തിരിക്കാൻ കഴിവുള്ളവളാ ണ്. ഇതൊക്കെയും സ്ത്രീക്ക് സഹജമായ ഗുണങ്ങളാണെന്ന് ഓഷോ പറയുന്നു.
സ്നേഹം എന്നത് സ്വാതന്ത്ര്യം തന്നെയാണെന്നാണ് ഓഷോയുടെ പക്ഷം.
സ്നേഹം ഒരിക്കലും അടിമത്തം അല്ല. സ്നേഹം സ്വാതന്ത്ര്യമാണ് അങ്ങനെയാകുമ്പോൾ മെച്ചപ്പെട്ട ഒരു ലോകത്തെ സൃഷ്ടിക്കാൻ കഴിയുമെന്ന് ഓഷോ പറയുന്നു. നൂറ്റാണ്ടുകളായി സ്ത്രീ അടിമത്തത്തിൽ ജീവിക്കുന്നു. ഇതിൽ നിന്ന് മോചനം ആവശ്യമാണ്. മറ്റുള്ളവർ അടിച്ചേൽപ്പിക്കുന്ന പീഡനങ്ങൾ ക്കെതിരെ കലഹിക്കേണ്ടതുണ്ട്. പ്രതിഷേധിക്കുന്ന ഒരു ആത്മാവ് നിങ്ങൾക്ക് ഇല്ലെങ്കിൽ നിങ്ങൾ ജീവിക്കുന്നില്ല എന്ന് ഓഷോ പറയുന്നു.
സ്ത്രീവിമോചനത്തെപ്പറ്റി ഓഷോ ചിന്തിക്കുന്നു. സ്ത്രീ നിശ്ചയമായും മോചനം
അർഹിക്കുന്നു. എന്നാൽ ഇന്ന് വിമോചനത്തിന്റെ പേരിൽ നടക്കുന്നതോ ക്കെയും വങ്കത്തമാണ്. സ്ത്രീവിമോചനം ഇന്ന് പുരുഷനെപോലെ ആകാനാണ് ശ്രമിക്കുന്നത്. എന്നാൽ സ്ത്രീ എപ്പോഴും സ്ത്രീയായിരിക്കാനാണ് ശ്രമിക്കേണ്ടത്. സ്ത്രീസമത്വം എന്നത് രണ്ടാംകിടപുരുഷനാകലല്ല എന്ന് ഓഷോ പറഞ്ഞു വയ്ക്കുന്നു. സ്ത്രീയും പുരുഷനും പരസ്പരം കൂടുതൽ മനസ്സിലാക്കുകയും തമ്മിലുള്ള വ്യത്യാസങ്ങൾ അംഗീകരിക്കുകയും ചെയ്യുക എന്നതാണ് നാം പഠിക്കേണ്ട ഒരു പാഠം. അവ സംഘർഷത്തിന് കാരണം ആകേണ്ട വയല്ല. പരസ്പരമുള്ള ആകർഷണത്തിന്റെ അടിസ്ഥാനമാണ് അവ. പുരുഷനും സ്ത്രീയും തമ്മിലുള്ള എല്ലാ വ്യത്യാസങ്ങളും ഇല്ലാതായാൽ അവർക്കിടയിലെ സ്നേഹവും ഇല്ലാതാവും. പുരുഷനും സ്ത്രീയും വിരുദ്ധധ്രുവങ്ങളാണ്. അതുകൊണ്ടാണ് അവർ പരസ്പരം ആകർഷിക്കപ്പെടുന്നത് അവർ തമ്മിലുള്ള വിരുദ്ധത സ്വാഭാവി കമാണ്. അത് വിവേകത്തോടെ അനുകമ്പയോടെ മറികടക്കാനാവുന്നതാണ്. പുരുഷനും സ്ത്രീയുടെ അത്രതന്നെ വിമോചനം ആവശ്യമാണ് അത് പരസ്പരം സഹകരിച്ചുകൊണ്ടും സഹായിച്ചുകൊണ്ടും നേടിയെടുക്കാവുന്നതാണ്.
നൂറ്റാണ്ടുകളായി സ്ത്രീ പുരുഷനെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഇതിനു
കാരണം ഓഷോ വ്യക്തമാക്കുന്നു. “നൂറ്റാണ്ടുകളായി പുരുഷൻ സ്ത്രീയെ വിദ്യയഭ്യസിപ്പിക്കാനോ വ്യാപാരം ചെയ്യാനോ ജോലിയെടുക്കാനോ അനുവദിച്ചില്ല. അവൾക്കും നിങ്ങളെ പോലെ സ്വന്തമായി വരുമാനവും സ്വന്തമായി ബാങ്ക് അക്കൗണ്ടും ഉണ്ടെങ്കിൽ നിങ്ങൾക്ക് അവളെ ഒരുപ്പടിയായി ചെറുക്കാനാവില്ല”.8 സ്വന്തമായി വരുമാനവും സാമ്പത്തിക സ്വാതന്ത്ര്യവും കൈവരുമ്പോൾ സ്ത്രീക്ക് തനിക്കെതിരെയുള്ള ചൂഷണങ്ങളെ ഒരു പരിധിവരെ തടയാൻ കഴിയും എന്ന് ഓഷോ വ്യക്തമാക്കുന്നു.
വിവാഹം പ്രകൃതിവിരുദ്ധമാണെന്നാണ് ഓഷോയുടെ പക്ഷം. വിവാഹം ഒരു
വാഗ്ദാനമാണ്.ജീവിതം മുഴുവൻ ഒന്നിച്ചു ഉണ്ടാകുമെന്നും എന്നും സ്നേഹിക്കുമെന്നും അവസാനശ്വാസം വരെ അന്യോന്യം ബഹുമാനിക്കുമെന്നുമൊക്കെയുള്ള വാഗ്ദാനം. മനുഷ്യനെ സംബന്ധിച്ച് ഇത് അസംബന്ധമാണ്. കാരണം പരസ്പരമുള്ള ആകർഷകത്വം അസ്തമിക്കുമ്പോൾ അവൻ പുതിയ ഇണയെ തേടുന്നു. ഇതെല്ലാം വളരെ സ്വാഭാവികമായ കാര്യങ്ങളാണ്. വാസ്തവത്തിൽ കെട്ടുപാടുകളില്ലാതെ ജീവിക്കാനാണ് മനുഷ്യൻ ശ്രമിക്കേണ്ടത്. അതാണ് ഉചിതവും എന്ന് ഓഷോ പറയുന്നു.
വിവാഹമെന്നത് അസ്വാഭാവികമായി തീരുന്നത് അത് പലപ്പോഴും
അധീശത്വത്തിനുള്ള ശ്രമമായി തീരുന്നത് കൊണ്ടാണ്. വാസ്തവത്തിൽ സ്ത്രീയും പുരുഷനും തമ്മിൽ പ്രണയത്തിലാവുകയാണ് വേണ്ടത്. തങ്ങളുടെ വ്യക്തിസ്വാതന്ത്ര്യം നിലനിർത്തിക്കൊണ്ടുള്ള പരസ്പരം കടപ്പാടുകളൊന്നുമി ല്ലാത്ത പ്രണയമാണ് ജീവിത ബന്ധത്തിന് അനുയോജ്യമെന്നും ഓഷോ പറയുന്നു. കുടുംബ ജീവിതത്തിൽ സൗഹൃദത്തിന് വലിയ പങ്കുണ്ട്. പ്രത്യാഘാതങ്ങൾ എന്തുതന്നെയായാലും ഭാര്യയോടും ഭർത്താവിനോടുമുള്ള സൗഹൃദം നിലനിർത്തുക, പരസ്പരം പരിപൂർണ്ണ സ്വാതന്ത്ര്യം അനുവദിക്കുക എന്ന് ഓഷോ പറയുന്നു. ജീവിതത്തിന്റെ യാഥാർത്ഥ്യം ഉൾക്കൊണ്ട ശേഷം മാത്രമാണ് വിവാഹത്തിന് ഒരുങ്ങേണ്ടത്. ജീവിതം മനസ്സിലാക്കുന്നു, ഉത്തരവാദിത്തങ്ങൾ മനസ്സിലാക്കുന്നു, മറ്റൊരാളുമൊത്ത് ജീവിക്കേണ്ടതിലെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നു. ജീവിതം സ്വർഗ്ഗമാണെന്നുമെല്ലാം പുഷ്പമയമാണെന്നും കരുതാതിരിക്കുന്നു. വാസ്തവത്തിൽ ജീവിതത്തിന്റെ യാഥാർത്ഥ്യബോധം ഉൾക്കൊണ്ടശേഷമാണ് വിവാഹത്തിന് ഒരുങ്ങേണ്ടത്.
അമ്മയാവുക എന്നത് ഒരു വലിയ കലയാണ്. അതിന് വലിയ വിവേകം
ആവശ്യമാണ്. അമ്മയുടെ മാനസികാവസ്ഥ കുഞ്ഞിനെ സ്വാധീനിക്കും എന്ന് ഉറപ്പായതുകൊണ്ടുതന്നെ അമ്മയാകുന്നത് വലിയ ഉത്തരവാദിത്തമാണ്. സ്ത്രീകൾ അതിനായി വളരെ ത്യാഗങ്ങൾ ചെയ്യേണ്ടിവരുന്നു. മാതൃത്വം എന്നത് ആനന്ദമാണ്. അത് നിബന്ധനകളില്ലാത്ത ശുദ്ധമായ സ്നേഹമാണ്. അമ്മ നിരുപാധികം സ്നേഹിക്കുമ്പോൾ ആ ഗുണം കുഞ്ഞിനും പകർന്നു കിട്ടുന്നു.
കുടുംബമെന്ന വ്യവസ്ഥയ്ക്ക് പകരം വയ്ക്കാവുന്ന ഒന്നാണ് കമ്യൂൺ എന്ന് ഓഷോ
പറയുന്നുണ്ട്. ഇതിന്റെ നല്ല വശങ്ങളെ പറ്റി ഓഷോ വിവരിക്കുന്നു. കുട്ടികളെ തങ്ങളെ സ്വകാര്യസ്വത്തായി കാണാതിരിക്കുക. കൂടുതൽ സ്വാതന്ത്ര്യത്തോടെ സമൂഹത്തിന്റെ ഭാഗമാക്കി വളർത്തുക. ഇങ്ങനെ കൂടുതൽ പേരോടൊപ്പം ഇടപെട്ടു വളരുന്നതോടെ അവന്റെ ലോകം വിശാലമാകുന്നു. വിശാലമായ കാഴ്ചപ്പാടുകൾ വ്യക്തിക്ക് വന്നുചേരുന്നു.
സർഗ്ഗാത്മകത ഉണ്ടെന്നു തോന്നിയാൽ അത് ആവിഷ്കരിക്കാം. അതിനുള്ള
സ്വാതന്ത്ര്യം സ്ത്രീകൾക്കുണ്ട്. സ്നേഹത്തിൽ നിന്ന് സർഗാത്മകതയുണ്ടാവൻ പ്രയാസമാണെന്ന് ഓഷോ പറയുന്നു. പെണ്ണിനെ സംബന്ധിച്ചിടത്തോളം, പ്രണയിക്കുമ്പോൾ പെയിന്റിംഗിനെ കുറിച്ചോ കവിതയെക്കുറിച്ചോ ശില്പത്തെ ക്കുറിച്ചോ ചിന്തിച്ചു സമയം കളയാൻ സാധ്യമല്ല. മറച്ചുവയ്ക്കാൻ ഒരു മുറിവുണ്ടാകുമ്പോൾ ആണ് ഒരുവൻ സ്വയം ആവിഷ്കരണത്തിന് (കവിത, പെയിന്റിംഗ്, ശിൽപവേല) ഇവയിൽ മുഴുകുന്നത്. സർഗ്ഗസൃഷ്ടിക്ക് അസംതൃപ്തിയാണ് ആവശ്യം. സ്ത്രീ സർഗ്ഗസൃഷ്ടിയിൽ ഏർപ്പെടുന്നത് ഒരിക്കലും മനപ്പൂർവമായി പുരുഷനോട് എതിർക്കാനാവരുത്. നാളിതുവരെ സ്ത്രീയുടെ ഏറ്റവും മഹത്തായ സർഗ്ഗാത്മകത കുഞ്ഞിന് ജന്മം നൽകുന്നത് തന്നെയായി രുന്നു. ഇനിയങ്ങോട്ട് അത് ആയിരിക്കുകയല്ല. സാംസ്കാരികചരിത്രം മാറിയ സാഹചര്യമാണ് ഇന്നുള്ളത്. ഇന്നത്തെ ആവശ്യം സ്ത്രീയുടെ സൃഷ്ടിപരത പുതിയ തലങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ്. കവിതയിലേക്കും സാഹിത്യത്തിലേക്കും ചിത്രകല യിലേക്കുമെല്ലാം വ്യാപരിക്കാൻ സ്ത്രീയെ അനുവദിക്കണം. സാമൂഹിക നിയമമനുസരിച്ച് ജന്മം നൽകാനുള്ള ഉപാധി മാത്രമാണ് സ്ത്രീ എന്ന് കണ്ടിരുന്നു. അതാണ് സ്ത്രീയുടെ ശക്തി എന്ന് വിശ്വസിച്ചിരുന്നു. ഇന്നത്തെ സാഹചര്യത്തിൽ കാര്യങ്ങൾ മാറേണ്ടതുണ്ട് എന്ന് ഓഷോ വ്യക്തമാക്കുന്നു.
വാസ്തവത്തിൽ സ്ത്രീകൾക്ക് അവരുടെ ബോധവും സ്വപ്നവും ചിന്തയുമെല്ലാം
മക്കൾക്ക് പുറത്തേക്ക് വളരേണ്ടതുണ്ട്. മക്കൾ എന്തായിത്തീരണം എന്ന് ആശിക്കുന്നുവോ സ്ത്രീ സ്വയം അതായിത്തീരാൻ പരിശ്രമിക്കണം. സ്ത്രീകൾ സ്വയം തിരിച്ചറിയുകയും സ്വന്തം കഴിവുകളെ പരിപോഷിപ്പിക്കുകയും ചെയ്യണം. ആദ്യസ്നേഹം തന്നോടുതന്നെയാകണം. പരിമിതികൾ ഉൾക്കൊണ്ടു തന്നെ വ്യക്തി എന്ന നിലയിൽ സ്വയം സ്വീകരിക്കാൻ ശ്രമിക്കണം.
സ്നേഹം, വിശ്വാസം ,സൗന്ദര്യം, ആത്മാർത്ഥത തുടങ്ങിയ സ്ത്രൈണ
ഗുണങ്ങളെ പരിഗണിക്കുമ്പോൾ അവയെ ദൗർബല്യമായി കണ്ടു ഇകഴ്ത്താതിരിക്കുക. സ്ത്രീകളും പുരുഷന്മാരും തുല്യരല്ല മറിച്ച് അവ വിരുദ്ധധ്രുവങ്ങളാണെന്ന സത്യം മനസ്സിലാക്കിക്കൊണ്ടും അവർ തുല്യരല്ല മറിച്ച് അതുല്യരാണ് എന്ന ബോധം ഉൾക്കൊണ്ടും പ്രവർത്തിക്കാൻ ശ്രമിക്കണം. ഇവിടെ താരതമ്യത്തിന് പ്രസക്തിയില്ല. സ്ത്രീ അവളുടെ വ്യതിരിക്തത കാത്തു സൂക്ഷിക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള യാഥാർഥ്യബോധം ഉൾക്കൊണ്ടുകൊണ്ട് സ്വയാവബോധ ത്തോടെ നിലവിലുള്ള വ്യവസ്ഥിതികളോട് പോരാടുകയും മുൻവിധികളി ല്ലാതെ പ്രശ്നങ്ങളെ നേരിടുകയും ചെയ്യുമ്പോഴാണ് യഥാർത്ഥത്തിൽ സ്ത്രീ വിമോചനം സാധ്യമാകുന്നത് എന്ന് ഓഷോ ചിന്തിക്കുന്നു.